6:36 AM | Posted in
ചരിത്രം ശ്രീഹരിക്കോട്ടയ്‌ക്ക്‌ മുകളില്‍ ബുധനാഴ്‌ച കുടപിടിച്ചുനിന്നു. സമയം പുലര്‍ച്ചെ 6.22. ഇന്ത്യയ്‌ക്ക്‌ അഭിമാന മുഹൂര്‍ത്തമൊരുക്കി ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ സജ്ജമാക്കിയ വിക്ഷേപണത്തറയില്‍ നിന്ന്‌ പി.എസ്‌.എല്‍.വി. സി-11 കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യത്തിന്‌ വിജയത്തുടക്കം. മഴയൊഴിഞ്ഞ മേഘങ്ങള്‍ക്കിടയിലൂടെ ദൃശ്യമായ പി.എസ്‌.എല്‍.വി. യുടെ ജ്വലനവേഗത്തിലേക്ക്‌ അപ്പോള്‍ സമസ്‌തമിഴികളും ഉറ്റുനോക്കി.

ചന്ദ്രനിലേക്ക്‌ ഇന്ത്യയുടെ ആദ്യത്തെ ആളില്ലാ പര്യവേക്ഷണവാഹനമായ ചന്ദ്രയാന്‍-1 നെയും വഹിച്ചുകൊണ്ട്‌ പി.എസ്‌.എല്‍.വി. കുതിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ (ഐ.എസ്‌.ആര്‍.ഒ.) ശാസ്‌ത്രജ്ഞര്‍ ആഹ്ല്‌ളാദാരവം മുഴക്കി.
''ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തമാണിത്‌''-ആവേശം പ്രകമ്പിതമാക്കിയ അന്തരീക്ഷത്തില്‍ ഐ.എസ്‌.ആര്‍.ഒ.യുടെ ചെയര്‍മാനും മലയാളിയുമായ ഡോ. ജി. മാധവന്‍നായരുടെ വാക്കുകള്‍ മുഴങ്ങി.

ആയിരത്തിഒരുനൂറാമത്തെ സെക്കന്‍ഡിലാണ്‌ (18 മിനിറ്റ്‌ 20 സെക്കന്‍ഡ്‌) വിക്ഷേപണത്തിന്റെ നാലാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പി.എസ്‌.എല്‍.വി. ചന്ദ്രയാന്‍-ഒന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക്‌ വിക്ഷേപിച്ചു. അതോടെ ആശങ്കയൊഴിഞ്ഞ ശ്രീഹരിക്കോട്ടയുടെ മാനത്തുനിന്ന്‌ പ്രകൃതിയുടെ പ്രസാദം വീണ്ടും മഴയായി പെയ്‌തിറങ്ങി.
. ഭൂമിയില്‍ നിന്ന്‌ ഏറ്റവുമടുത്ത 255 കിലോമീറ്ററും ഏറ്റവും ദൂരെ 22,860 കിലോമീറ്ററും അകലമുള്ള ഭ്രമണപഥത്തിലേക്ക്‌ ചന്ദ്രയാന്‍-ഒന്നിനെ പ്രവേശിപ്പിക്കുകയെന്നത്‌ ക്ലേശകരമായ ദൗത്യംതന്നെയാണ്‌. അത്‌ പിഴവുകളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനിയങ്ങോട്ട്‌ പ്രൊപ്പല്ലറുകളുടെ ഗതിവേഗം കൂട്ടിക്കൊണ്ട്‌ ഐ.എസ്‌.ആര്‍.ഒ. ചന്ദ്രയാനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ ഉയര്‍ത്തും. നവംബര്‍ എട്ടിന്‌ ചന്ദ്രനുമായി ഇന്ത്യന്‍പേടകത്തിന്റെ ആദ്യ കൂടിക്കാഴ്‌ച നടക്കുമെന്നാണ്‌ ഐ.എസ്‌.ആര്‍.ഒ.യുടെ പ്രതീക്ഷ. അതിനകം നാലു ലക്ഷം കിലോമീറ്ററോളം ചന്ദ്രയാന്‍ സഞ്ചരിച്ചിരിക്കുമെന്ന്‌ മാധവന്‍നായര്‍ പറഞ്ഞു. 2015ഓടെ ഇന്ത്യയ്‌ക്ക്‌ ചന്ദ്രോപരിതലത്തില്‍ മനുഷ്യനെ എത്തിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു.

നവംബര്‍ പതിനഞ്ചോടെ ചന്ദ്രയാനില്‍നിന്നുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ (എം.ഐ.പി.) എന്ന ശാസ്‌ത്രീയ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിലേക്ക്‌ ഇടിച്ചിറങ്ങും. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുമായാണ്‌ അത്‌ ചന്ദ്രനിലിറങ്ങുക. 29 കിലോഗ്രാം ഭാരമുള്ള എം.ഐ.പി. തിരുവനന്തപുരം വി.എസ്‌.എസ്‌.സി.യിലാണ്‌ നിര്‍മിച്ചത്‌. എം.ഐ.പി. ഒഴികെയുള്ള പത്ത്‌ ശാസ്‌ത്രീയ ഉപകരണങ്ങളുമായി ചന്ദ്രയാന്‍-1 രണ്ടുവര്‍ഷം ചന്ദ്രനുചുറ്റും കറങ്ങും.

ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക്‌ ഇന്ത്യ ആദ്യമായി വിക്ഷേപിക്കുന്ന ബഹിരാകാശ വാഹനമാണ്‌ ചന്ദ്രയാന്‍-1. ഇതോടെ അമേരിക്ക, സോവിയറ്റ്‌ യൂണിയന്‍, ചൈന, ജപ്പാന്‍, യൂറോ പ്യന്‍ സ്‌പേസ്‌ ഏജന്‍സി എന്നിവയ്‌ക്കുശേഷം ചന്ദ്ര ഭ്രമണപഥത്തിലേക്ക്‌ സ്വന്തം പേടകമെത്തിക്കുന്ന രാഷ്ട്രമെന്ന ബഹുമതിയും ഇന്ത്യയ്‌ക്ക്‌ കൈവന്നു. 1959 സപ്‌തംബറില്‍ റഷ്യയുടെ ലൂണ-2 ആണ്‌ ചന്ദ്രോപരിതലത്തില്‍ ആദ്യമിറങ്ങിയ ബഹിരാകാശ പേടകം. 44 മീറ്റര്‍ ഉയരവും 316 ടണ്‍ ഭാരവുമുള്ളതാണ്‌ ചന്ദ്രയാന്റെ വിക്ഷേപണത്തിനുപയോഗിച്ച പി.എസ്‌.എല്‍.വി. 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാനില്‍ 11 ശാസ്‌ത്രീയ ഉപകരണങ്ങളാണുള്ളത്‌. ഇതില്‍ അഞ്ചെണ്ണമാണ്‌ ഇന്ത്യയില്‍ നിര്‍മിച്ചത്‌. മൂന്നെണ്ണം യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയും രണ്ടെണ്ണം അമേരിക്കയും ഒരെണ്ണം ബള്‍ഗേറിയയുമാണ്‌ ഐ.എസ്‌.ആര്‍.ഒ.യ്‌ക്ക്‌ നല്‌കിയത്‌.

ചന്ദ്രയാനില്‍നിന്നുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്വീകരിക്കുന്നതിന്‌ അതിവിപുലമായ സജ്ജീകരണങ്ങളാണ്‌ ഐ.എസ്‌.ആര്‍.ഒ. ഒരുക്കിയിട്ടുള്ളത്‌. 32 മീറ്ററും 18 മീറ്ററും വ്യാസമുള്ള രണ്ട്‌ കൂറ്റന്‍ ഡിഷ്‌ ആന്റിനകള്‍ ബാംഗ്ലൂരിനടുത്തുള്ള ബയലാലു ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ ആന്റിനകളിലൂടെയാണ്‌ ചന്ദ്രയാനുള്ള നിര്‍ദേശങ്ങള്‍ നല്‌കുക. ചന്ദ്രയാനിലെ ശാസ്‌ത്രീയ ഉപകരണങ്ങള്‍ അയയ്‌ക്കുന്ന സിഗ്‌നനലുകളും ഈ ആന്റിനകളിലേക്കാണ്‌ പ്രവഹിക്കുക.

ഭൗമോപരിതലത്തില്‍നിന്ന്‌ 3.84 ലക്ഷം കിലോമീറ്റര്‍ അകലെയാണ്‌ ചന്ദ്രന്‍. ഇത്രയും ദൂരത്തുനിന്ന്‌ ചന്ദ്രയാന്‍ അയയ്‌ക്കുന്ന സിഗ്‌നനലുകള്‍ ഭൂമിയിലെത്തുമ്പോഴേക്കും അതിദുര്‍ബലമാകും എന്നതിനാലാണ്‌ അതിശക്തമായ സംവേദനക്ഷമതയുള്ള ആന്റിനകള്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ബാംഗ്ലൂരിനടുത്ത്‌ പീന്യയിലുള്ള സ്‌പേസ്‌ ക്രാഫ്‌റ്റ്‌ കണ്‍ട്രോള്‍ കേന്ദ്രമാണ്‌ ചന്ദ്രയാന്റെ പ്രവര്‍ത്തന പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത്‌.

ചന്ദ്രയാനില്‍നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ജോലി ഇന്ത്യന്‍ സ്‌പേസ്‌ സയന്‍സ്‌ ഡാറ്റാ സെന്ററി (ഐ.എസ്‌.എസ്‌.ഡി.സി.) ന്‍േറതാണ്‌. ബയലാലുവില്‍ത്തന്നെയാണ്‌ ഐ.എസ്‌.എസ്‌.ഡി.സി.യും പ്രവര്‍ത്തിക്കുന്നത്‌. പി.എസ്‌.എല്‍.വി. സി-11നും ചന്ദ്രയാന്‍ ഒന്നിനുമായി 512 കോടി രൂപയോള
മാണ്‌ ഐ.എസ്‌.ആര്‍.ഒ. ചെലവഴിച്ചത്‌.
Category:
��
3:22 AM | Posted in
Reading Problem? Download Malayalam Font "Click Here"



ചരിത്രം ശ്രീഹരിക്കോട്ടയില്‍ കാത്തുനില്‍ക്കുകയാണ്‌. ഇന്ത്യയും ചന്ദ്രനുമായുള്ള 
കൂടിക്കാഴ്‌ച ലക്ഷ്യമിട്ട്‌ ചന്ദ്രയാന്‍ 1 പ്രയാണം തുടങ്ങുമ്പോള്‍ ലോകത്തിന്റെ മുന്‍ നിരയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ പുതിയൊരു അധ്യായമാണ്‌ കുറിക്കപ്പെടുന്നത്‌.
ബുധനാഴ്‌ച പുലര്‍ച്ചയോടെ മഴ കുറയുമെന്നാണ്‌ ഐ.എസ്‌.ആര്‍.ഒ.യുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.
ചൊവ്വാഴ്‌ച ഐ.എസ്‌.ആര്‍.ഒ.യില്‍ നിന്നുള്ള ശാസ്‌ത്രജ്ഞന്മാര്‍ പി.എസ്‌.എല്‍.വി. ബി രണ്ടും ചന്ദ്രയാന്‍ 1ഉം വിദൂര സംവേദന ഉപകരണങ്ങള്‍കൊണ്ട്‌ വിശദമായി പരിശോധിച്ചു. ചന്ദ്രയാന്‍ 1 സിഗ്‌നനലുകള്‍ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും തിരിച്ചയയ്‌ക്കുന്നുണ്ടെന്നും ബാംഗ്ലൂരിലെ സാറ്റലൈറ്റ്‌ കേന്ദ്ര (ഐ.എസ്‌.എ.സി.) ത്തില്‍ നിന്നുള്ള ശാസ്‌ത്രജ്ഞര്‍ ഉറപ്പുവരുത്തി. ചന്ദ്രയാന്‍ ഒന്നിന്റെ രൂപകല്‌പനയും നിര്‍മാണവും ബാംഗ്ലൂരിലെ സാറ്റലൈറ്റ്‌ കേന്ദ്രത്തിലാണ്‌ നിര്‍വഹിച്ചത്‌.

നവംബര്‍ എട്ടിനായിരിക്കും ചന്ദ്രയാനും ചന്ദ്രനുമായുള്ള ആദ്യ കൂടിക്കാഴ്‌ച നടക്കുക. അതിനുശേഷം ഒരാഴ്‌ച കൂടി കഴിഞ്ഞായിരിക്കും ചന്ദ്രയാനില്‍ നിന്നുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ (എം.ഐ.പി.) എന്ന പരീക്ഷണ ഉപകരണം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയെന്ന്‌ ഡോ. അലക്‌സ്‌ പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ വീണ്‌ ചിതറുന്നതിന്‌ മുമ്പ്‌ എം.ഐ.പി. അയയ്‌ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ ചാന്ദ്രഗവേഷണത്തിന്‌ നിര്‍ണായക സംഭാവനയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. എം.ഐ.പി. കൂടാതെ 10 പരീക്ഷണ ഉപകരണങ്ങള്‍ കൂടി പേടകം വഹിക്കുന്നുണ്ട്‌.

ചന്ദ്രനില്‍ വെള്ളമുണ്ടോയെന്ന്‌ കണ്ടുപിടിക്കുന്നതിനുള്ള മിനിയേച്ചര്‍ സിന്തറ്റിക്‌ അപ്പര്‍ച്ചര്‍ റഡാര്‍ അയയ്‌ക്കുന്ന സിഗ്‌നനലുകളും നിര്‍ണായകമായിരിക്കും. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ്‌ ഈ ഉപകരണം നിര്‍മിച്ചിട്ടുള്ളത്‌. ബഹിരാകാശത്തിന്റെ ഉള്‍ത്തട്ടുകളിലേക്ക്‌ യാത്ര ചെയ്യുന്നതിനുള്ള നമ്മുടെ സാങ്കേതിക മികവിന്റെ മാറ്റുരയ്‌ക്കുന്ന സംരംഭമാണിത്‌. ചന്ദ്രോപരിതലത്തിന്റെ വ്യക്തമായൊരു ഭൂപടം സ്വായത്തമാക്കാന്‍ ഇതിലൂടെ കഴിയും. ചന്ദ്രനിലുള്ള ധാതുലവണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭ്യമാകും. സര്‍വോപരി പ്രപഞ്ചത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ യുവതലമുറയ്‌ക്ക്‌ ശാസ്‌ത്രീയമായ അവബോധം നല്‍കുന്നതിനുള്ള ഇന്ത്യയുടെ സുധീരമായ ദൗത്യം കൂടിയാണിത്‌
ചന്ദ്രനില്‍ മനുഷ്യനെയും യന്ത്രമനുഷ്യനെയും ഇറക്കിയ അമേരിക്കയെയും റഷ്യയെയുംകാള്‍, ഈ ദൗത്യത്തെ ഉറ്റുനോക്കുന്നത്‌ ഏഷ്യയിലെ മറ്റുരണ്ട്‌ ശൂന്യാകാശ ശക്തികളായ ചൈനയും ജപ്പാനുമാണ്‌. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസപോലും രണ്ട്‌ ശാസ്‌ത്രീയ ഉപകരണങ്ങള്‍ (പേ ലോഡുകള്‍) വിക്ഷേപിക്കാന്‍ ഏല്‌പിച്ചിരിക്കുന്നത്‌ ഈ ചന്ദ്രയാന്‍ ദൗത്യത്തിലാണ്‌. ഇന്ത്യന്‍ ശാസ്‌ത്രജ്ഞരിലുള്ള നാസയുടെ വിശ്വാസമാണ്‌ അതിന്‌ കാരണം. ഇത്‌ ഇന്ത്യയ്‌ക്ക്‌ ഈ രംഗത്തുള്ള അംഗീകാരമായിട്ടാണ്‌ ഇപ്പോള്‍ മറ്റുരാജ്യങ്ങള്‍ കാണുന്നത്‌


Category:
��
6:43 PM | Posted in
 Reading Problem"Click Here" To Download Malayalam Font

               സ്വതന്ത്ര സോഫ്‌ട്‌വെയറുകളെക്കുറിച്ചുള്ള പഠന-ഗവേഷണങ്ങള്‍ക്കായി തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ്‌ ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌ട്‌വെയര്‍ (ഐ.സി.എഫ്‌.ഒ.എസ്‌.എസ്‌.) ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ രംഗത്ത്‌ ആഗോളതലത്തില്‍ തന്നെ കേരളം ശ്രദ്ധാകേന്ദ്രമാകും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ഉപയോഗിക്കുന്നതിന്‌ നേതൃത്വം നല്‍കാനും ഐ.സി.എഫ്‌.ഒ.എസ്‌.എസിന്‌ കഴിയും. വികസിപ്പിക്കുന്നതിനുപരി പേറ്റന്റ്‌ പകര്‍പ്പവകാശം, ഡിജിറ്റല്‍ കണ്ടന്റ്‌, സയന്റിഫിക്‌ പബ്ലീഷിങ്‌ മേഖലകളിലും സെന്റര്‍ പ്രവര്‍ത്തിക്കും. സെന്റര്‍ നിലവില്‍ വരുന്നതോടെ വികസ്വരരാജ്യങ്ങള്‍ക്കാവശ്യമായ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ച്‌ ലഭ്യമാക്കാനും അതുവഴി ലോകമെങ്ങുമുള്ള സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സമൂഹങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശിയാകാനും കേരളത്തിന്‌ കഴിയുമെന്ന്‌ ഐ.സി.എഫ്‌.ഒ.എസ്‌.എസ്‌. നോഡല്‍ ഓഫീസറായി നിയമിതനായ അരുണ്‍ എം. പറഞ്ഞു. 60 ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ ഈ സെന്ററിനായി നീക്കിവെച്ചിരിക്കുന്നത്‌. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്‌ മുന്നോടിയായി 'ഫ്രീ സോഫ്‌ട്‌വെയര്‍, ഫ്രീ സൊസൈറ്റി, ഫ്രീഡം ഇന്‍ കമ്പ്യൂട്ടിങ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ കള്‍ച്ചര്‍' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, വെനിസ്വേല എന്നിവിടങ്ങളിലെ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും.
കേരളത്തില്‍ സ്വതന്ത്ര സോഫ്‌ട്‌വെയറുകളുടെ ചരിത്രം തുടങ്ങുന്നത്‌ 1990-കളുടെ മധ്യത്തിലാണ്‌. ആഗോളതലത്തില്‍ തന്നെ കുത്തക സോഫ്‌ട്‌വെയറുകള്‍ക്ക്‌ പകരമായി സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ സാധാരണ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുതുടങ്ങിയത്‌ ഇക്കാലത്താണ്‌.
ഈ കാലഘട്ടത്തില്‍തന്നെ തിരുവനന്തപുരത്തും കൊച്ചിയിലും സ്വതന്ത്ര സോഫ്‌ട്‌വെയറായ ലിനക്‌സ്‌ ഉപയോഗിക്കുന്ന ലിനക്‌സ്‌ യൂസര്‍ ഗ്രൂപ്പുകള്‍ സജീവമാകുകയും ചെയ്‌തു. വിജ്ഞാനത്തിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലാണ്‌ ലോകമെമ്പാടും സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്‌. സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്രീസോഫ്‌ട്‌വെയര്‍ ഫൗണ്ടേഷന്റെ (എഫ്‌.എസ്‌.എഫ്‌.) ഇന്ത്യന്‍ സംരംഭം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌ തിരുവനന്തപുരത്താണ്‌.
2007-ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിവരസാങ്കേതികവിദ്യനയം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കുന്നതായിരുന്നു. പൂര്‍ണമായി സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ആദ്യം പ്രയോജനപ്പെടുത്തിയത്‌ ഐ.ടി.അറ്റ്‌ സ്‌കൂള്‍ പദ്ധതിയിലായിരുന്നു. വന്‍ സാമ്പത്തിക ലാഭമാണ്‌ ഇതുകൊണ്ട്‌ സര്‍ക്കാരിനുണ്ടായത്‌. ലൈസന്‍സിങ്‌ ഫീസിനത്തില്‍ മാത്രം 70 കോടിയോളം രൂപയാണ്‌ ലാഭിക്കാനായത്‌. കെ.എസ്‌.ഇ.ബിയുടെ ബില്ലിങ്‌ സോഫ്‌ട്‌വെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനത്തിലേക്ക്‌ മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്‌. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ നിര്‍മ്മാണവും പരിപാലനവും പൂര്‍ണമായി സ്വതന്ത്ര സോഫ്‌ട്‌വെയറിലേക്ക്‌ മാറ്റുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങി.
Category:
��